Wednesday, April 27, 2016

നയകോവിദന്‍

 അജിത് ശ്രീനിവാസന്‍
 09:57 AM
 27/04/2016
നയങ്ങള്‍ ആവിഷ്കരിക്കുന്നതിലും നടപ്പാക്കുന്നതിലും സാമര്‍ഥ്യമുള്ളയാളെയാണ് നയകോവിദന്‍ എന്നു പറയുന്നത്. ഇത്തരത്തില്‍ കേരളത്തില്‍ നയകോവിദപ്പട്ടത്തിന് അര്‍ഹതയുള്ള അപൂര്‍വംചിലരില്‍ ഒരാളാണ് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍. അതുപോലെ നല്ളൊരു കലാകാരനുമാണ് അദ്ദേഹം. മോദി മുതല്‍ മുടിവരെ എന്തിനെയും എങ്ങനെയും കൈാര്യംചെയ്യാന്‍  മാത്രമല്ല, ഏതുമായും ബന്ധമുണ്ടാക്കാനും അദ്ദേഹത്തിനറിയാം.
ഭൗതികജീവിതത്തില്‍ ഒരു പാലമിടുന്നത് അങ്ങോട്ടുപോകാനും ഇങ്ങോട്ടുവരാനുമാണ്. അത്തരത്തില്‍ അങ്ങോട്ട് എന്തിനുപോയോ അതുമായി അദ്ദേഹം തിരിച്ചുവരുകയും ചെയ്യും. പണ്ട് ‘അരിവാള്‍ സുന്നി’യെന്ന് ചിലര്‍ ആക്ഷേപിച്ചിരുന്നു. എന്നാല്‍, അരിവാളിന്‍െറ പിടികളഞ്ഞാല്‍ അതു ചന്ദ്രക്കലയായി. ഈ ചന്ദ്രക്കലയെ കൈപ്പത്തിയാക്കാനോ അതല്ളെങ്കില്‍ അതിനെ താമരയാക്കാനോ വലിയ പാടൊന്നുമില്ല. വരക്കാനറിയുന്ന ആളാവാണെന്നുമാത്രം. നല്ല ചിത്രകാരന് ചായവും ബ്രഷും ഒന്നും നിര്‍ബന്ധമല്ല. വെറും കരിയും കൈയും മാത്രം മതി. വിഖ്യാത ചിത്രകാരനായ രാജാ രവിവര്‍മയുടെ പ്രതിഭ തിളങ്ങിത്തുടങ്ങിയത് അദ്ദേഹം വീട്ടുഭിത്തിയില്‍ കരികൊണ്ടുവരച്ച ചിത്രങ്ങളിലൂടെയാണ്. അതുപോലെ തന്‍െറ അരിവാളിനെ ഒരേസമയം ചന്ദ്രക്കലയും കൈപ്പത്തിയും താമരയുമാക്കി തോന്നിപ്പിക്കാന്‍ കഴിയുന്നയാളുമാണ് കാന്തപുരം. അതിന്‍െറ പ്രത്യക്ഷ തെളിവാണ് മുഖ്യമന്ത്രിയും ഇടതുവലത് നേതാക്കളും സ്ഥാനാര്‍ഥികളും മാത്രമല്ല, ബി.ജെ.പി സ്ഥാനാര്‍ഥികള്‍വരെ കാരന്തൂര്‍ മര്‍കസില്‍ കയറിയിറങ്ങുന്നത്.
കാന്തപുരം പ്രവാചക മുടി വിവാദത്തില്‍പെട്ടപ്പോള്‍ മുടിയെ ‘ബോഡി വേസ്റ്റ്’ എന്നു പറയാന്‍ തയാറായത് പിണറായി വിജയന്‍ മാത്രമാണ്. അതു പറഞ്ഞെന്നുവെച്ച് കാന്തപുരത്തിന് പിണറായിയോടോ പിണറായിക്ക് കാന്തപുരത്തോടൊ ഒരു വിരോധവുമില്ല. അതുകൊണ്ടാണ് രക്തസാക്ഷിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്താന്‍ ക്യൂ നില്‍ക്കുന്നതുപോലെ ഇടതുസ്ഥാനാര്‍ഥികള്‍ കഴിഞ്ഞദിവസം മര്‍കസില്‍ നിരനിരയായിനിന്ന് കാന്തപുരത്തെ കണ്ടത്. ഇതു പിണറായിയില്‍ മാത്രം ഒതുങ്ങുന്നില്ല. മുമ്പ് ബി.ജെ.പി ആദ്യം അധികാരത്തിലത്തെിയപ്പോള്‍ പ്രധാനമന്ത്രിയായ വാജ്പേയി കേരളത്തില്‍ എത്തിയിരുന്നു. ഒരു മടിയും കൂടാതെ കുമരകത്ത് ചെന്ന് അദ്ദേഹത്തെ കാണാന്‍ കാന്തപുരത്തിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല. ഇന്ത്യന്‍ പ്രധാനമന്ത്രിയെക്കാണാന്‍ ഒരു ഇന്ത്യന്‍ പൗരന്‍ എന്തിനു മടിക്കണമെന്ന ദേശീയവാദമായിരുന്നു അന്ന് അദ്ദേഹത്തെ നയിച്ചത്. എന്തോ ചില കേസുകളെക്കുറിച്ചൊക്കെ, അന്ന് ചിലരൊക്കെ പറഞ്ഞുകേട്ടിരുന്നു.
ഗുജറാത്ത് വംശഹത്യ അടക്കമുള്ള വിഷയങ്ങളില്‍ ആരോപണവിധേയനാണ് നമ്മുടെ ഇപ്പോഴത്തെ പ്രധാനമന്ത്രി. അദ്ദേഹം മുഖ്യമന്ത്രിയായിരിക്കെ, ഗുജറാത്തില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടന്ന നീക്കങ്ങളെക്കുറിച്ച് മലയാളിയായ മുന്‍ ഡി.ജി.പിതന്നെ പുസ്തകം എഴുതിയിട്ടുണ്ട്. എന്നിട്ടും ഈയിടെ മോദി ഉദ്ഘാടനം ചെയ്ത സൂഫി സമ്മേളനത്തില്‍ പേകാന്‍ മാത്രമല്ല, അദ്ദേഹത്തിന് ‘ഗിഫ്റ്റ്’ നല്‍കാനും കാന്തപുരം തയാറായി. ഈ തെരഞ്ഞെടുപ്പില്‍ ഒരു ലീഗ് സ്ഥാനാര്‍ഥിയെ തോല്‍പിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തെങ്കിലും എതു മുന്നണിക്കാണ് പിന്തുണയെന്ന് ഇനിയും പറഞ്ഞിട്ടില്ല. അത് വോട്ടെണ്ണിയശേഷമേ വെളിപ്പെടുത്തൂ. ഇതാണ് അദ്ദേഹം പറയുന്ന ‘ന്യായവും യുക്തിയും’.
COMMENTS

No comments:

Post a Comment